തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; 2 പേർക്ക് വെട്ടേറ്റു, വാഹനങ്ങൾ തകർത്തു
ഗുണ്ടാ സംഘത്തിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടതിനാൽ ഒരാളെ പിടികൂടി

തിരുവനന്തപുരം : കേരളത്തിൽ ഗുണ്ടാ ആക്രമണം തുടർക്കഥയാകുന്നു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി. പത്തിലധികം വാഹനങ്ങൾ തകർത്തു. പ്രതിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റത്. പരിക്കുകൾ നിസ്സാരമാണ്. ഇവർ സഞ്ചരിച്ച പ്രദേശത്ത് നിർത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, 4 ബൈക്ക് എന്നിവയെ വെട്ടി തകർത്തു.
പരിഭ്രാന്തരായ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസ് ഇവരെ പിന്തുടർന്നു. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സംഘത്തിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു. ഇതിനിടയിലാണ് മിഥുനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാമന് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.