സിവിൽ സർവീസ് ജനകീയമാക്കണം - മുഖ്യമന്ത്രി
കെ എ എസിന്റെ ഔപചാരിക ഉദ്‌ഘാടനം നടന്നു

തിരുവനന്തപുരം: സിവിൽ സർവീസ് ജനകീയമാക്കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ സിവിൽ സർവീസ് അനിവാര്യമാണ്. കെ എ എസിന്റെ ഔപചാരിക ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ ശുപാർശയിൽ നിന്നാണ് സംസ്ഥാന സിവിൽ സർവീസ് എന്ന ആശയം വന്നത്. കെ. എ. എസ്. നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ഒരുപാട് എതിർപ്പുകൾ ഉയർന്ന് വന്നിരുന്നു. അത് തെറ്റിധാരണയിൽ നിന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്ത് പുതിയ തീരുമാനം വന്നാലും എതിർക്കുക എന്നതാണ് ചിലരുടെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ എതിർപ്പിൽ കാര്യമില്ല എന്നത് അവരെ തന്നെ ബോധ്യപ്പെടുത്തി. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവർക്ക് മാത്രമല്ല എതിർക്കുന്നവർക്കും ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ വികസനം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ നല്ല സമീപനം സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് സർക്കാർ എല്ലാ സൗകര്യവും ഒരുക്കുന്നത് എന്ന കൃത്യമായ ബോധ്യം വേണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സിവിൽ സർവീസിനെ തകർക്കാനും ദുർബലപ്പെടുത്താനും രാജ്യത്ത് പല നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. കരുത്തുറ്റ സിവിൽ സർവീസിലൂടെയേ ജനങ്ങളെ സേവിക്കാൻ സാധിക്കൂ. ഇതിനായി തസ്തിക വെട്ടിക്കുറക്കുക അല്ല കൂട്ടുക ആണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ ഭാഷ മലയാളമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ച് വരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.