അഫ്‌സ്പ പിൻവലിക്കൽ; പ്രത്യേക സമിതിയെ നിയോഗിച്ചു
സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം
ഡൽഹി: അഫ്‌സ്പ പിൻവലിക്കുന്നത് സംബന്ധിച്ച പരിശോധനയ്ക്ക് കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി അധ്യക്ഷനായ സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും നാഗാലാൻഡിൽ അഫ്സ്പ പിൻവലിക്കൽ സംബന്ധിച്ച തീരുമാനമെടുക്കുക.
അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് സർക്കാർ കേന്ദ്രത്തിന് നേരത്തെ കത്തയച്ചിരുന്നു. നാഗാലാൻഡിലുണ്ടായ സൈന്യത്തിന്റെ വെടിവെപ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. സംശയം തോന്നുന്ന ആരെയും അനുമതിയില്ലാതെ വെടിവെക്കാൻ സൈന്യത്തിന് പ്രത്യേക അധികാരം ഉണ്ടാകുന്ന നിയമമാണ് അഫ്‌സ്പ.
നാഗാലാൻഡ്, അസം മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച രാത്രിയോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു. അഫ്‌സ്പ പിൻവലിക്കണം എന്ന് നാഗാലാൻഡ് മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയും യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

