ചർച്ച ഫലം കണ്ടു; ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു
ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഇന്ന് അർധ രാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു. തൊഴിലാളി സംഘടനകളാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. തൊഴിലാളിളുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവ പൂർവം പരിഗണിച്ചതിനാലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു.
ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ് വർധനവിനെ കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ഇത് സംബന്ധിച്ച തർക്കങ്ങളും പരിഹരിക്കും.
നിലവിൽ സി.എൻ.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് സെന്ററുകൾ കേരളത്തിലില്ല. ആറുമാസത്തിനുള്ളിൽ എറണാകുളത്ത് ടെസ്റ്റിങ് സെന്റർ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കള്ള ടാക്‌സികളുടെ കാര്യത്തിൽ കർശന നടപടി എടുക്കുമെന്നും കള്ള ടാക്‌സി പിടികൂടിയാൽ ലൈസൻസും ആർസിയും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.