വെള്ളക്കാർഡുകാർക്ക് റേഷൻവിഹിതം ഇനി ഏഴുകിലോ
മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകില്ല

ആലപ്പുഴ: പൊതുവിഭാഗം വെള്ള കാർഡുടമകളുടെ റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരി മുതൽ കാർഡൊന്നിന് ഏഴുകിലോ അരി വീതം ലഭിക്കും. ഡിസംബറിൽ ഈ വിഹിതം അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു.
നീല, വെള്ള കാർഡുകൾക്കുള്ള നിർത്തിവെച്ച സ്പെഷ്യൽ അരിവിതരണവും ഇനി പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം അരിയാണ് സ്പെഷ്യൽ ഇനത്തിൽ നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് (എൻ.പി.ഐ. കാർഡ്) രണ്ടുകിലോ സ്പെഷ്യൽ അരി 15 രൂപയാണ് നിരക്കിൽ നൽകും.
ഓരോ റേഷൻകടയിലെയും നീക്കിയിരിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യൽ അരി വിതരണം ചെയ്യുക. മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകില്ല.
ഏതാനും മാസങ്ങളായി സംസ്ഥാനത്ത് റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറവാണ്. ഇതുമൂലം ടൺകണക്കിനു ഭക്ഷ്യധാന്യം മാസംതോറും മിച്ചം വരുന്നുണ്ട്. റേഷൻ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് പൊതുവിഭാഗം കാർഡുകൾക്ക് കൂടുതലായി നൽകുന്നത്. കോവിഡ് കാലത്ത് ചില ഘട്ടങ്ങളിൽ 98 ശതമാനത്തോളമെത്തിയ റേഷൻ വിതരണം ഇപ്പോൾ 85 ശതമാനത്തിൽ താഴെയെത്തി.