കെ റെയിൽ- വിശദീകരണ യോഗം നാളെ
മന്ത്രിമാർ ഉൾപ്പെടെ വിവിധ മേഖലകളിൽപ്പെട്ട പ്രമുഖർ യോഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ വിശദീകരണ യോഗം ചേരും. തിരുവനന്തപുരം ജില്ലയിലെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11നാണ് പരിപാടി. മന്ത്രിമാർ ഉൾപ്പെടെ വിവിധ മേഖലകളിൽപ്പെട്ട പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമ മേധാവികൾ തുടങ്ങിയവരുമായി വരും ദിവസങ്ങളിൽ പ്രത്യേകം കൂടിക്കാഴ്ച നടത്താനും ആലോചനയുണ്ട്.
കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ടു യാത്രചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണ് സിൽവർ ലൈനിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ) എന്ന കമ്പനിക്കാണ് പദ്ധതിയുടെ നിർമാണ ചുമതല. നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനും ആശങ്കകൾ ദുരീകരിക്കുന്നതിനുമാണ് വിശദീകരണ യോഗം. തുടർന്നുള്ള ദിവസങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും നടക്കും.