കെ റെയിൽ; സാമൂഹികാഘാത പഠനത്തിന് സർക്കാർ ഉത്തരവ്
മൂന്ന് ജില്ലകളിൽ പഠനം നടത്താനാണ് തീരുമാനം

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്നതിന് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇതിനുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്, കാസർകോട് താലൂക്കുകളിലെ 19 വില്ലേജുകളിലും എറണാകുളത്ത് ആലുവ, കണയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരത്ത് ചിറയിൻകീഴ്, തിരുവനന്തപുരം, വർക്കല താലൂക്കുകളിലെ 14 വില്ലേജുകളിലുമാണ് പഠനം നടക്കുക. തിരുവനന്തപുരം ജില്ലയിൽ 130.64 ഹെക്ടർ ഭൂമിയും കാസർകോട് 142.96 ഹെക്ടർ ഭൂമിയും ഏറ്റെടുക്കും. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ കേരള വോളണ്ടറി ഹെൽത്ത് സർവ്വീസിനും, എറണാകുളത്ത് രാജഗിരി ഔട്ട്റീച്ച് സൊസൈറ്റിയ്ക്കുമാണ് പഠന ചുമതല നൽകിയത്. നേരത്തെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളിലെ പാരിസ്ഥിതിക സാഹചര്യത്തിനൊപ്പം അവിടത്തെ കുടുംബങ്ങളുടെയും മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ വിവരങ്ങൾ, ഭൂമിയുടെ അളവ്, സർക്കാർ ഭൂമി, സ്വകാര്യ ഭൂമി എന്നിവയുടെ അളവ്, വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എത്ര തുടങ്ങിയ കാര്യങ്ങളും പഠന വിധേയമാക്കും.