സെർവർ തകരാർ, റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി
7 ജില്ലകളില്‍ വിതരണം ഉച്ചവരെ, മറ്റ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ല, സെര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ഇതോടനുബന്ധിച്ച് റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. ഇതനുസരിച്ച് ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷന്‍ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതൽ 12 വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
സെര്‍വര്‍ തകരാർ പൂർണ്ണമായും പരിഹരിക്കുന്നതു വരെ ക്രമീകരണം തുടരും. സെർവര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ. സ്റ്റേറ്റ് ഡേറ്റാ സെന്‍ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.