നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് മുതൽ ചോദ്യം ചെയ്യും
മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് ചോദ്യം ചെയ്യുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ ഇന് മുതൽ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാം. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രതികൾക്ക് രാവിലെ ഒൻപത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാനാണ് നിർദേശം. കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യുന്നത്.
രാത്രി എട്ടുവരെ ചോദ്യംചെയ്യാം. മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് ഇതിനായി അനുവദിച്ചത്. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ വ്യാഴാഴ്ച മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.
അതുവരെ പ്രതികളെ അറസ്റ്റുചെയ്യുന്നതും കോടതി വിലക്കി. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും അന്വേഷണം തടസ്സപ്പെടുത്തിയാൽ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നൽകി.