പിന്നിലെ നാലുചക്രങ്ങളിൽ ഒന്നില്ലാതെ കെ. എസ്. ആർ. ടി. സി. ബസ്സ് ഓടിച്ച ജീവനക്കാർക്ക് സസ്പെൻഷൻ
നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്

നിലമ്പൂർ: പിന്നിലെ നാലു ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിനു കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. മെക്കാനിക്കുമാരായ കെ. പി. സുകുമാരൻ, കെ. അനൂപ്, കെ. ടി. അബ്ദുൾഗഫൂർ, ഇ. രഞ്ജിത്കുമാർ, എ. പി. ടിപ്പു മുഹ്‌സിൻ, ടയർ ഇൻസ്‌പെക്ടർ എൻ. അബ്ദുൾ അസീസ്, ഡ്രൈവർ കെ. സുബ്രഹ്മണ്യൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി. ഇൻസ്‌പെക്ടർ സി. ബാലൻ നൽകിയ അന്വേഷണ റിപ്പോർട്ടിൻ മേലാണ് നടപടി സ്വീകരിച്ചത്.
2021 ഒക്‌ടോബർ ഏഴിനാണ് നടപടിക്ക് ആസ്പദമായ സംഭവം. രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നിൽ ഇടതുഭാഗത്തെ ഒരു ടയർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രാമധ്യേ പിറകിൽനിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും നോക്കിയപ്പോഴാണ് പിഴവ് മനസ്സിലായത്. അതുവഴി മറ്റു സർവീസുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് പണം തിരികെ നൽകേണ്ടിവന്നു.
സംഭവത്തിന്റെ തലേദിവസം ബസ് ഡിപ്പോയിലെ വർക്‌ഷോപ്പിലായിരുന്നു. ബസിന്റെ സ്‌പ്രിങ്‌സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാർജ്മാൻ മെക്കാനിക്കുകളോടു നിർദേശിച്ചതനുസരിച്ച് മെക്കാനിക്കുകൾ പ്രവർത്തിച്ചെങ്കിലും ചാർജ്മാൻ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിർദേശം മെക്കാനിക്കുകൾക്കു നൽകുകയോ ചെയ്തില്ല. ഈ ബസിന്റെ ഒരു ടയർ ഊരി മറ്റൊരു ബസിനിടാൻ നിർദേശിച്ച ടയർ ഇൻസ്‌പെക്ടറും ബസ്സിനേകുറിച്ചോ ലോഗ്ഷീറ്റിനെ എവിടെയെന്നോ അന്വേഷിച്ചില്ല. ബസ് ഓടിച്ചുനോക്കി സർവീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്‌ചവരുത്തിയതായാണ് അധികൃതർ കണ്ടെത്തിയത്. ഇവയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
എന്നാൽ, ചിലർക്കെതിരേ മാത്രം നടപടിയെടുക്കുകയും ചിലരെ ഒഴിവാക്കുകയും ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.എസ്.ടി. വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) നിലമ്പൂർ യൂണിറ്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്ക് പരാതിനൽകുമെന്മും ഭാരവാഹികൾ അറിയിച്ചു.