രണ്ടു ദിവസത്തിൽ 14.5 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായി മന്ത്രി ജി.ആർ. അനിൽ
നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി 14.5 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനിൽ.
സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ജനുവരി 13 മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണം വ്യാഴാഴ്ചയോടെ പിന്‍വലിച്ചിരുന്നു.
നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും കാലത്ത് 8.30 മുതല്‍ 12.30 വരെയും വൈകീട്ട് 3.30 മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുന്നുണ്ട്. സാങ്കേതികമായതോ നെറ്റ് വർക് സംബന്ധിച്ചതോ ആയ പരാതികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തില്ല.
വെള്ളിയാഴ്ച സംസ്ഥാനത്ത് 7,15,685 കാര്‍ഡുടമകളാണ് റേഷന്‍ വിഹിതം കൈപ്പറ്റിയത്. ഈ മാസം 28 വരെ 69.62 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായാണ് റിപ്പോർട്ടുകൾ. 2021 ഡിസംബറില്‍ 28 വരെ 65.37 ഇത് ശതമാനമായിരുന്നു.