ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനം- മന്ത്രി ആന്‍റണി രാജു
മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും
തിരുവന്തപുരം : ബസ് ചാർജ് വർധനയിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ആൻ്റണി രാജു. മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ച് വന്നാലുടൻ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നതും സജീവ പരിഗണനയിലാണ്.
സംസ്ഥാനത്ത് ബസ് നിരക്കുകൾ വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതില്‍ ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ നിരക്കിൽ അത്രയും വര്‍ധനയുണ്ടാകില്ലെന്നു ഗതാഗത മന്ത്രി സൂചിപ്പിച്ചു. ഇത് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും പരിഗണനയിലാണ്.

