കോട്ടയത്ത് കാലിലൂടെ സ്വകാര്യ ബസ്സ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോ അപകടത്തിൽ ഒരാളുടെ വിരലുകളറ്റു

കോട്ടയം: മുണ്ടക്കയം ചിറ്റടിയിൽ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയ ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്ക്. ഇതിൽ ഒരാളുടെ കൈവിരലറ്റു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ചിറ്റടി വയലിപറമ്പിൽ ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് കാലിൽ കൂടി കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ആളുകൾ ഓടിക്കൂടി ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ മറിയുകയായിരുന്നു. പാറത്തോടിന് സമീപം വച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവും പാറയിൽ എബിൻ, ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക സ്വദേശി വിജയൻ എന്നിവർക്കും പരുക്കേറ്റു. അപകടത്തിൽ വിജയൻ്റെ ഇടതു കൈപത്തിയിലെ തള്ളവിരലറ്റു പോയി. ഗുരുതരമായി പരിക്കേറ്റ ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.