കുടിനീരിറക്കാതെ നാൽപത് മണിക്കൂർ; മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു
കരസേനാ സംഘം 200 മീറ്റർ അരികിലെത്തി
പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കരസേനാ സംഘം 200 മീറ്റർ അരികിലെത്തി. ഇന്നലെ രാത്രി വളരെ വൈകിയും രക്ഷാപ്രവർത്തനം തുടർന്ന കരസേനയുടെ പരിചയസമ്പന്നരായ പർവതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. സംഘത്തോട് ബാബു പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾക്ക് വെള്ളമോ ഭക്ഷണമോ എത്തിച്ചു നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തി ചേർന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ സംഘവും വെല്ലിങ്ടണിൽ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
തിങ്കളാഴ്ച വൈകീട്ടാണ് ചെറാട് എലിച്ചിരം കൂർമ്പാച്ചിമലയിൽ കാൽവഴുതിവീണ് ബാബു മലയിടുക്കിൽ ബാബു കുടുങ്ങിയത്. അവശനിലയിലായ ഇയാളെ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ എത്തിച്ച് രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഡ്രോണിൽ കെട്ടിവെച്ച് ചെറിയ കുപ്പിയിൽ ഇളനീർവെള്ളം യുവാവിന് അടുത്തേക്കെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. അധികൃതർ ശ്രമിച്ചെങ്കിലും ഡ്രോൺ താഴെവീണു.

