ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്
2019ലെ പ്രണയ ദിനത്തിലാണ് ധീര ജവാന്മാർ വീരമൃത്യു വരിച്ചത്

കശ്മീർ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്നാണ്ട് തികയുന്നു. ജമ്മുകാശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ച് കയറ്റുയായിരുന്നു. ആക്രമണത്തിൽ മലയാളിയടക്കം 40 ജവാന്മാരാണ് വീരമൃത്യുവരിച്ചത്. 2019ലെ പ്രണയ ദിനമായിരുന്നു ഒരു രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കറുത്ത ദിനം.
ആക്രമണം മൂന്ന് വർഷം പിന്നിട്ടിട്ടും ദുരൂഹതകൾ ചുരുളഴിഞ്ഞിട്ടില്ല. ദേശീയപാത 44 ൽ അവന്തി പോരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറിയുണ്ടായ ഉഗ്രഫോടനത്തിൽ ബസ് ചിന്നിച്ചിതറി. ബസ്സിലുണ്ടായിരുന്ന 40 സൈനികർ തൽക്ഷണം വീരമൃത്യൂ വരിച്ചു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികമായ ഫെബ്രുവരി 9 ന് ആക്രണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിപ്പുണ്ടെന്നിരിക്കെയുണ്ടായ ആക്രമണം വന്‍ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ടു.അതീവ രഹസ്യമായി നടത്തേണ്ട സൈനിക നീക്കം എങ്ങനെ ചോർന്നതും അതീവ സുരക്ഷാ നിർദേശം ഉണ്ടായിരുന്നിട്ടും എങ്ങനെ ചാവേർ സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി എത്തി എന്നതുമായ നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം ഇല്ലാതെ തുടരുകയാണ്. ഇനിയും നിരവധി ചോദ്യങ്ങൾ ബാക്കി വെച്ചാണ് ഓരോ ഫെബ്രുവരി 14ഉം കടന്നു പോകുന്നത്.