നടിയെ ആക്രമിച്ച കേസില്‍ നിർണായക ശബ്ദരേഖകൾ പുറത്ത് ; കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്യും
കേസിലെ വിഐപി ശരത്തും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. കേസിൽ കാവ്യയ്ക്ക്
പങ്കുണ്ടോ എന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി. കേസിലെ വിഐപി ശരത്തും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്. ഇതിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നോട്ടീസ്.
ഒന്‍പതര മിനുട്ട് നീളുന്ന ഓഡിയോ സുരാജ് ശരത്തിനോട് സംസാരിക്കുന്നതാണ് . കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ ശ്രമിച്ചിരുന്ന കൂട്ടുകാരികള്‍ക്ക് തിരിച്ച് 'പണി' കൊടുക്കാന്‍ കാവ്യ ശ്രമിച്ചു.
കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക തുടങ്ങിയ നിർണായക വിവരങ്ങളാണ് സുരാജ് പറയുന്നതായി ശബ്ദരേഖയിൽ ഉളളത്.

