പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവം; ഐഡിയൽ കൂൾബാറിന്റെ വാഹനം കത്തിച്ചു
ഇന്നലെ വൈകീട്ടും കടയ്ക്കു നേരെ ആക്രമണമുണ്ടായി

കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാറിന്റെ വാഹനത്തിനു നേരെ ആക്രമണം. കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന ഓമ്നി വാനാണ് തീയിട്ടു നശിപ്പിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് വാൻ കത്തിയ നിലയിൽ കണ്ടെത്തിയത്. വാഹനം ചന്ദേര സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷവർമ്മ നിർമ്മിച്ച നേപ്പാൾ സ്വദേശി സന്ദേശ്റായ്, മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്‌ഗർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പെൺകുട്ടി മരിച്ചതിനു പിന്നാലെ കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഐഡിയൽ കൂൾ ബാറിൽ നിന്നും ഷവർമ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിനകം തന്നെ ചികിത്സ തേടിയത്.