സ്കൂൾ തുറക്കുമ്പോൾ നോട്ടുബുക്കിൻ്റെ വിലയിൽ കൈപൊള്ളും
ആറ് മാസത്തിനിടെ പേപ്പറുകൾക്ക് വില വർധിച്ചത് അമ്പത് ശതമാനത്തിലേറെ
കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ നോട്ട് ബുക്ക് ഉൾപ്പെടെയുള്ളവയുടെ വില ഉയരും. പേപ്പറിൻ്റേയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവർദ്ധനവ് മൂലമാണ് വില വർദ്ധിക്കുന്നത്. ആറ് മാസത്തിനിടെ വിവിധ തരത്തിലുള്ള പേപ്പറുകൾക്ക് അമ്പത് ശതമാനത്തിലേറെയാണ് വില വർദ്ധിച്ചത്. ഇതോടെ നോട്ട്ബുക്ക് അച്ചടി വ്യവസായ മേഖല വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഓഫ്‌സെറ്റ് പ്രിൻറിംഗിൻ്റേയും ബൈൻഡിംഗ് വ്യവസായങ്ങളുടെയും കേന്ദ്രമായ കുന്നംകുളത്ത് ഈ മേഖല ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് പലരും.
അടുത്ത അധ്യയനവർഷക്കാലത്താകും വില വർദ്ധനവ് പ്രതിഫലിക്കുക. അച്ചടിയുമായി ബന്ധപ്പെട്ട അനുബന്ധ വസ്തുക്കൾക്കും വിലയേറും. കോവിഡ് കാലത്ത് ഇലക്ട്രോണിക്‌സമൂഹ മാധ്യമങ്ങൾ സജീവമായത് അച്ചടി രംഗത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ദീർഘകാല കരാർ ഏറ്റെടുത്ത പ്രസുകൾക്ക് താങ്ങാവുന്നതിനുമപ്പുറത്താണ് ഈ വിലവർധന. ചെറുകിട പ്രസുകൾക്ക് അടച്ചുപൂട്ടൽ ഭീഷണിയുമുണ്ട്.
കടലാസ് ഇറക്കുമതി വർദ്ധിപ്പിക്കണമെന്നും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പേപ്പറുകൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം. ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

