ഇ.സി.ഷിഹാബ് റഹ്‍മാന്‍ കൊല്ലത്ത് അപകടത്തില്‍ മരിച്ചു
സാമൂഹ്യ രാഷ്ട്രീയ ജീവ കാരുണ്യരംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യം
ഉള്ളിയേരി :മത സമൂഹ്യ രാഷ്ട്രീയ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന തെരുവത്ത് കടവിലെ ഇ.സി. ഷിഹാബ് റഹ്‍മാന്‍(45) കൊല്ലം ജില്ലയിൽ ഉണ്ടായ വാഹനപകടത്തില്‍ മരിച്ചു. തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് വരുമ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ദേശീയ പാതയില്‍ വച്ച് ഷിഹാബ് റഹ്‍മാനും മകനും സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന ഇന്നോവ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പരിസരവാസികളും കാര്‍ യാത്രക്കാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഷിഹാബ് റഹ്‍മാനെ ഉടനെ വെന്റിലേറ്ററിലാക്കിയെങ്കിലും ഇന്ന് കാലത്തോടെ മരണപ്പെടുകയായിരുന്നു. മകന്‍ ഇഹ്ജാസിന്റെ ഇരു കാലുകളിലെയും അസ്ഥികള്‍ പൊട്ടിയെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.
തെരുവത്ത് കടവിലെയും ഉള്ളിയേരിയിലെയും മത സാമൂഹ്യ രാഷ്ട്രീയ ജീവ കാരുണ്യ രംഗങ്ങളില്‍ നിറഞ്ഞ് നിന്ന ശിഹാബ് റഹ്‍മാന്‍ വലിയൊരു സൗഹൃദവലയത്തിന്റെ ഉടമയാണ്. തികച്ചും അപ്രതീക്ഷിതമായി വന്ന ശിഹാബ് റഹ്മാന്റെ മരണ വാര്‍ത്തയില്‍ നടുങ്ങി നില്ക്കുകയാണ് ഗ്രാമം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിയായ ഇദ്ദേഹം ചിക്കന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റും നിരവധി ജീവകാരുണ്യ സംഘടനകളുടെ സജീവ പ്രവര്‍ത്തകനുമാണ്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളുമായ നിരവധിപേര്‍ കരുനാഗപ്പള്ളിയിലേക്ക് പോയിട്ടുണ്ട്.
പേരമ്പ്ര പോലീസ് സ്റ്റേഷനില്‍ നിന്നും ഹെഡ് കോൺസ്റ്റബിൾ ആയി വിരമിച്ച പരേതനായ എടച്ചാലില്‍ അസന്‍ കുട്ടിയുടെയും സുലൈഖയുടെയും മകനാണ്. അബൂബക്കര്‍, ഷക്കീല, ഷാഹിദ,ഷഹര്‍ബാന്‍ എന്നിവര്‍ സഹോദരരാണ്. മഹ്‍സൂമയാണ് ഭാര്യ.മക്കള്‍ഇഹ്ജാസ്, നബ്‍ഹാന്‍, റാഹിദ് ഹസന്‍,ലാരിസ. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് വന്ന് കബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

