കായംകുളത്ത് 12 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
കൊട്ടാരക്കരയിൽ അംഗൻവാടി കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കായംകുളത്ത് ടൗൺ യു.പി. സ്കൂളിലെ 12 കുട്ടികൾക്കും കൊട്ടാരക്കര കല്ലുവാതുക്കലിൽ അങ്കണവാടിയിലെ നാല് കുട്ടികൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
കായംകുളത്തെ സ്കൂളിൽ വെള്ളിയാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ടോടെ ഒരു കുട്ടിയെ ഛർദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സമാന ലക്ഷണങ്ങളുമായി സ്കൂളിലെ മറ്റുചില കുട്ടികളും ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു.
കൊട്ടാരക്കര കല്ലുവാതുക്കലിൽ അങ്കണവാടിയിൽനിന്ന് ഭക്ഷണം കഴിച്ച നാലുകുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അങ്കണവാടിയിൽനിന്ന് വീട്ടിലെത്തിയ കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ അങ്കണവാടിയിൽനിന്ന് പുഴുവരിച്ച അരിയും കണ്ടെത്തി. നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അങ്കണവാടിയിലെത്തി പരിശോധന നടത്തി.

