കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോവില്ല; മന്ത്രി കെ. എൻ. ബാലഗോപാൽ
കെ. എൻ. ബാലഗോപാലിനു വേണ്ടി സഭയിൽ മന്ത്രി കെ. രാധാകൃഷ്ണൻ്റേതാണ് മറുപടി

തിരുവനന്തപുരം: കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ലെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. ബാലഗോപാലിനു വേണ്ടി സഭയിൽ മന്ത്രി. കെ. രാധാകൃഷ്ണനാണ് മറുപടി പറഞ്ഞത്. സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭ വ്യക്തമാക്കി.
കടം വർദ്ധിക്കാതിരിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2010 നു ശേഷം അഞ്ച് വർഷം കൊണ്ട് കടം 100 ശതമാനമാണ് വർധിച്ചത്. അതേസമയം നികുതി പിരിയ്ക്കൽ നടപടി കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന് ആവശ്യമായ ഒരു വികസന പ്രവർത്തനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കെ -റെയിൽ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ മറുപടി.
'കടം എടുക്കേണ്ടി വരും അല്ലാതെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ആകില്ല, കേന്ദ്രമടക്കമുള്ള എല്ലാ സർക്കാരുകളും കടം എടുക്കുന്നുണ്ട്, കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കടം എടുക്കേണ്ടി വരുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്, ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമ്പോൾ റവന്യു കമ്മി കൂടുന്നത് സ്വാഭാവികമാണ്', മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.