പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; മുറിവിൻ്റെ ആഴമാകാം മരണകാരണമെന്ന് ഡിഎംഒ
വാക്സിൻ നൽകിയതിൽ പാകപ്പിഴവില്ലെന്നും ഡിഎംഒ

പാലക്കാട്: വളർത്തുനായയുടെ കടിയേറ്റ് മങ്കരയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ മുറിവിൻ്റെ ആഴക്കൂടുതൽ ആവാം മരണത്തിന് കാരണമെന്ന് പാലക്കാട് ഡിഎംഒ ഡോ. കെ.പി റീത്ത. വാക്സിൻ നൽകുന്നതിൽ പാകപ്പിഴവ് സംഭവിച്ചിട്ടില്ല. ഗുണമേന്മയുള്ള വാക്സിൻ ആണ് നൽകിയതെന്നും ഡിഎംഒ വ്യക്തമാക്കി.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ അടുത്ത വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. ഇടതുകൈവിരലുകളില്‍ കടിയേറ്റ പെൺകുട്ടിയെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വക്സിനും സ്വീകരിച്ചു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് സ്വീകരിച്ചത്.
ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്‌സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങിയതോടെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നിരുന്നു. കടിച്ച വളര്‍ത്തുനായയ്ക്ക് വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവര്‍ക്ക് വാക്‌സിന്‍ നൽകിയിട്ടുണ്ട്. ഇക്കാര്യവും വിശകലനം യോഗം ചെയ്യും.