ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ
റിമാൻഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി

ബാലുശ്ശേരി: ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണു രാജിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. എസ്ഡിപിഐ പ്രവർത്തകനായ അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
സഫീർ ജിഷ്‌ണു രാജിനെ വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിരുന്നു. ഇയാൾ ഒരാഴ്ചയിലേറെയായി ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒന്നരമണിക്കൂറോളം മര്‍ദനത്തിനിരയായ ജിഷ്ണുരാജിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
അതേസമയം, കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി. മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരുൾപ്പെടെ ഒമ്പതുപേരാണ് റിമാൻഡിലുള്ളത്. പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുൽഫി, കുരുടമ്പത്ത് സുബൈർ, മുഹമ്മദ് സാലി, കുനിയിൽ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ്, നജാഫ് ഫാരിസ് എന്നിവരാണ് റിമാൻഡിലുള്ളത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ജുൻഷ്‌നുവിനെ ആക്രമിച്ചത്. അവരിൽ പലരെയും നേരിട്ട് കണ്ടിട്ടുണ്ടെന്നും ചിലർ പുറത്ത് നിന്നെത്തിയവരാണെന്നും ജിഷ്ണു നേരത്തെ വിശദീകരിച്ചിരുന്നു.