ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും മന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ലങ്കയിൽ നിന്ന് നിലവിൽ അഭയാർഥികളെത്താൻ സാധ്യതയില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു.
പാർട്ടി പ്രവർത്തകരുമായി സംവദിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമാണ് തിരുവനന്തപുരത്ത് എത്തിയതെന്നും ഇന്ത്യയിൽ എല്ലായിടത്തും ബി.ജെ.പിക്ക് നല്ല കാലമാണെന്നും കേരളത്തിൽ മാത്രമായി അതിന് മാറ്റമില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
അതേസമയം, ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുകയാണ്. സർവകക്ഷി യോഗ തീരുമാനപ്രകാരം സ്‌പീക്കർ മഹിന്ദ അഭയെവർധന ആക്ടിങ് പ്രസിഡന്‍റാകും. പാർലമെന്‍റില്‍ പ്രാതിനിധ്യമുള്ള 15 രാഷ്ട്രീയ പാർട്ടികളിലെയും പ്രതിനിധികളെയും ഉൾപ്പെടുത്തി കാവൽ മന്ത്രിസഭ നിലവിൽ വരും. ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരുടെയും സഹകരണം സേനാമേധാവി ഷാവേന്ദ്ര സിൽവ ആവശ്യപ്പെട്ടു.