റിഫ മെഹ്നുവിന്റെ മരണം; പോക്സോ കേസിൽ ഭർത്താവ് മെഹ്‌നാസ് അറസ്റ്റിൽ
വിവാഹസമയത്ത് റിഫയ്‌ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പോലീസ്

കോഴിക്കോട്: മലയാളി വ്‌ളോഗർ റിഫ മെഹ്നു മരിച്ച സംഭവത്തിൽ ഭർത്താവ് മെഹ്‌നാസ് പോക്സോ കേസിൽ അറസ്‌റ്റിൽ. വിവാഹസമയത്ത് റിഫയ്‌ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോട് നിന്നും മെഹനാസിനെ കസ്റ്റഡിയിൽ എടുത്തത്. മെഹനാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ് അറസ്റ്റ് മെഹ്‌നാസിനെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും.
മാര്‍ച്ച് ഒന്നിനാണ് ബാലുശേരി സ്വദേശിനിയായ ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ വ്ലോഗർ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.
മെഹ്നാസ് റിഫയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തുകയായിരുന്നു. റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുളള സംഭാഷണ ഭാഗമാണ് പുറത്ത് വന്നിരിക്കുന്നത്. റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് ജംഷാദ് ഈ സംഭാഷണം രഹസ്യമായി വീഡിയോയിൽ റെക്കോഡ് ചെയ്തത്. പോലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണില്‍ നിന്നാണ് വീഡിയോ വീണ്ടെടുത്തത്.