headerlogo
recents

സ്വർണ്ണക്കടത്ത്; ഇർഷാദിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

'നിങ്ങടെ പൊരേന്റെ മുന്നില്‍ ബോഡി കൊണ്ടുവരും, ആ നാട്ടുകാര് പഠിക്കണം ഇനി കക്കരുത് എന്ന്' - സന്ദേശം

 സ്വർണ്ണക്കടത്ത്; ഇർഷാദിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്
avatar image

NDR News

06 Aug 2022 12:03 PM

പന്തിരിക്കര: കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കുടുംബത്തെ സ്വര്‍ണക്കടത്ത് സംഘം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. സ്വര്‍ണക്കടത്ത് തലവനും തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യ പ്രതിയുമായ സ്വാലിഹിൻ്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുന്‍പ് ഇർഷാദിൻ്റെ വീട്ടുകാരോട് സംസാരിക്കുന്ന ഓഡിയോ സന്ദേശത്തിൽ ഇര്‍ഷാദിനെ കൊല്ലുമെന്നും മൃതദേഹം വീടിന് മുന്നില കൊണ്ടിടുമെന്നും പറയുന്നു. ഇനി മോഷ്ടിക്കാതിരിക്കാന്‍ ഇത് ഒരു പാഠമാകണമെന്നും ഓഡിയോയില്‍ വ്യക്തമാണ്. 

       'നിങ്ങടെ പൊരേന്റെ മുന്നില്‍ ബോഡി കൊണ്ടുവരും, ആ നാട്ടുകാര് പഠിക്കണം ഇനി കക്കരുത് എന്ന്, അവിടെ ഞാന്‍ എത്തിക്കും, ഇത് ഒറപ്പ്, സംശയമില്ല, ഞാനാ പറയണത്, ഇന്നാളും ഇതുപോലൊരു വാക്ക് പറഞ്ഞതാ, ഓനെ ഞങ്ങള്‍ എടുക്കൂന്ന്, അപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ നമ്പറില്‍ എന്നെ കോണ്ടാക്ട് ചെയ്യാം, ഓക്കെ, ശരി.' ഓഡിയോയിൽ വ്യക്തമാകുന്നു.

       തിക്കോടി കോടിക്കൽ കടൽപ്പുറത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമൂഴിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റേത് ആണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, ജൂണ്‍ ഏഴിന് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. 

       അതേസമയം, കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയതായി കസ്റ്റഡിയിലുള്ള പ്രതികളിലൊരാൾ മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. കേസിൽ നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. യുവതിയുടെ ഭര്‍ത്താവാണ് സ്വര്‍ണക്കടത്ത് സംഘത്തിന് തട്ടികൊണ്ടുപോയ ഇര്‍ഷാദിനെ പരിചയപ്പെടുത്തി കൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പേരാമ്പ്ര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

NDR News
06 Aug 2022 12:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents