കഞ്ചാവ് കേസ് പ്രതി വെന്റിലേറ്റർ തകർത്ത് ജയിൽ ചാടി
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
വടകര :കഞ്ചാവ് കേസിൽ വടകര സബ് ജയിലിൽ കഴിയുന്ന പ്രതി ജയിൽ ചാടി. താമരശേരി ചുങ്കം നെരോത്ത് എരവത്ത് കണ്ടി മീത്തൽ ഫഹദ്(25) ആണ് ഇന്നലെ പകൽ നാല് മണിയോടെടെ ജയിൽ ശുചിമുറിയുടെ വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ടത്. ശുചിമുറിയിലെ വെന്റിലേറ്ററിന്റെ കമ്പികൾ നീക്കംചെയ്ത നിലയിലാണ്.
ജൂലൈ ആറിനാണ് ആറുകിലോ കഞ്ചാവുമായി ഫഹദിനെ അഴിയൂരിൽ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വടകര കോടതി റിമാൻഡ് ചെയ്ത് വടകര സബ് ജയിലിലേക്ക് അയക്കുക യായിരുന്നു. ശുചിമുറിയിൽ പോയ പ്രതി ദീർഘ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാഞ്ഞതിനെ തുടർന്ന് ജയിൽ വാർഡൻ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് രക്ഷപ്പെട്ടതായി മനസ്സിലായത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് ജയിൽ ഡിജിപിക്ക് റിപ്പോർട്ട് നൽകി. 45 ദിവസം കഴിഞ്ഞാൽ ജാമ്യാപേക്ഷ നൽകാമെന്നിരിക്കെയാണ് ജയിൽ ചാട്ടം. വടകര സബ്ജയിലിൽനിന്ന് രക്ഷപ്പെടുന്ന രണ്ടാമത്തെ പ്രതിയാണ് ഇയാൾ. 2017ൽ മറ്റൊരു കഞ്ചാവ് കേസിലെ പ്രതി മനാഫും ജയിൽ ചാടിയിരുന്നു. ഇയാളെ പിന്നീട് കണ്ണൂരിൽ വച്ച് പിടികൂടി.

