സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തു; കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ
കള്ളക്കടത്ത് സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് കൈമാറാൻ ശ്രമിക്കവെയാണ് തെളിവ് സഹിതം പിടികൂടിയത്
കോഴിക്കോട്: സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയെയാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും പാസ്പോട്ടുകളും സ്വര്‍ണവും പണവും പൊലീസ് കണ്ടെത്തി.
കള്ളക്കടത്ത് സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് വെച്ച് കൈമാറാനായി നിന്നപ്പോഴാണ് ഇയാളെ തെളിവ് സഹിതം കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് എത്തിച്ച മുനിയപ്പ, സ്വർണ്ണം കടത്തിയ യാത്രക്കാര്‍ക്ക് 25,000 രൂപ പ്രതിഫലം കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
യാത്രക്കാരിൽ നിന്നും പിടികൂടിയ 640 ഗ്രാം സ്വർണ്ണത്തിൽ 320ഗ്രാം മാത്രം പിടികൂടിയതായാണ് രേഖയില്‍ കാണിച്ചത്. ബാക്കി വരുന്ന 320 ഗ്രാം സ്വർണ്ണം പുറത്ത് എത്തിച്ചു തരാമെന്ന രഹസ്യ ധാരണ ഉണ്ടാക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദ്ദേശിച്ച് ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് മുനിയപ്പ കൈമാറി. മുനിയപ്പ താമസിക്കുന്ന വിമാനത്താവള പരിസരത്തെ ലോഡ്ജിന് അടുത്ത് വെച്ച് സ്വർണ്ണം കൈമാറാനായിരുന്നു പദ്ധതി. രഹസ്യമായി പിന്തുടര്‍ന്ന പൊലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടുകയായിരുന്നു.
നാല് മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. ഇയാളിൽ നിന്നും 4 പാസ്‌പോട്ടുകളും 320 ഗ്രാം സ്വര്‍ണവും 4,42,980 രൂപയും 500 യുഎഇ ദിര്‍ഹവും ആഡംബര വസ്തുക്കളും പൊലീസ് പിടികൂടി. തുടര്‍ നടപടികള്‍ക്കായി സിബിഐ, ഡിആര്‍ഐ ഏജന്‍സികള്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് കൈമാറും. മുനിയപ്പക്ക് എതിരെ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന്റെ പേരില്‍ കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.

