പന്തിരിക്കര ഇർഷാദ് വധക്കേസിൽ രണ്ടു കാറുകൾ കൂടെ പിടികൂടി
ഇർഷാദിനെ തടവിൽ വെച്ചിരുന്ന സമയത്ത് യാത്രയ്ക്കുപയോഗിച്ചതാണിവയെന്ന് പോലീസ്

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് കാറുകൾ പോലീസ് പിടികൂടി. ഇർഷാദിനെ തടവിൽ വെച്ചിരുന്ന സമയത്ത് യാത്രയ്ക്കുപയോഗിച്ചതാണിവയെന്ന് പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മൂന്ന് വാഹനങ്ങളാണ് ഇതേവരെ കസ്റ്റഡിയിലെടുത്തത്.
വയനാട് വൈത്തിരി കൊടുങ്ങയിപ്പറമ്പിൽ മിസ്‌ഫർ (28), മേപ്പാടി റിപ്പൺ പാലക്കണ്ടി ഷാനവാസ് (32), കോഴിക്കോട് കൊടുവള്ളി കളത്തിങ്കൽ ഇർഷാദ് (37) എന്നിവരെ പോലീസ് ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് കാറുകൾ കണ്ടെടുത്തത്. ഇതിൽ ഒരെണ്ണം കൊടുവള്ളിയിലെ ഇർഷാദ് ഉപയോഗിച്ച് വന്നതാണെന്നും പോലീസ് അറിയിച്ചു.
മുഹമ്മദ് സ്വാലിഹ് ദുബായിൽ നിന്ന് കൊടുത്തുവിട്ട സ്വർണം മാറി നൽകിയതിനെത്തുടർന്ന് സ്വർണക്കടത്തുസംഘം ക്വട്ടേഷൻ നൽകി ഇർഷാദിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പിന്നീട് തിക്കോടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ. പരിശോധനയിലൂടെയാണ് ഇർഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
ഇർഷാദിനെ വൈത്തിരിയിലെ ലോഡ്ജിൽ നിന്ന് കടത്തികൊണ്ടുപോകാൻ ഉപയോഗിച്ച ജീപ്പ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ കണ്ണൂർ പിണറായിയിലെ മർസീദ് ഉപയോഗിച്ചിരുന്ന ജീപ്പിൽ ഇർഷാദിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് മുഖ്യപ്രതി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് പന്തിരിക്കര ഭാഗത്തേക്ക് മർസീദിനൊപ്പം എത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.