സ്വർണ്ണം കടത്താൻ പുതിയ മാർഗ്ഗങ്ങൾ; പിടികൂടിയത് പാൻ്റ്സിൽ തേച്ചുപിടിപ്പിച്ച നിലയിൽ
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കണ്ണൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വീണ്ടും സ്വർണ്ണവേട്ട. വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ ഒന്നര കിലോയിലധികം സ്വർണ്ണം പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെ പത്തേകാലോടെ അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് സ്വര്‍ണം അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇസ്സുദ്ദീന്‍ തന്റെ കയ്യില്‍ സ്വര്‍ണമുള്ള കാര്യം സമ്മതിച്ചില്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാൽ ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ട പോലീസ് അഴിച്ച് പരിശോധിക്കുകയായിരുന്നു.
പാന്റ്സ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉള്‍വശത്തായി സ്വര്‍ണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്. പാന്റ്‌സിലും അടിവസ്ത്രത്തിലുമായി ഒന്നരകിലോയിലധികം സ്വർണ്ണ മിശ്രിതമാണ് തേച്ച് പിടിപ്പിച്ചതായി കണ്ടെത്തിയത്.

