മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് ഹർജിയിൽ വിധി പറയുക. പ്രതികൾ ജാമ്യ ഉപാധികൾ നിരന്തരം ലംഘിക്കുന്നതായി കാണിച്ച് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി പറയുന്നത്.
അതേസമയം, ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 2018 മെയ് 30നാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്.
പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവർ കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇവർ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ചിലർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിൻ്റെ രേഖകളും പ്രോസിക്യൂഷൻ ഇതിനകം കോടതിയിൽ ഹാജരാക്കി. കേസിൽ ഇതുവരെ 13 സാക്ഷികളാണ് കൂറുമാറിയത്.