headerlogo
recents

സ്വർണ്ണക്കടത്ത്; ഇർഷാദിൻ്റെ മാതാവ് രഹസ്യ മൊഴി നൽകി

പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് മൊഴി നൽകിയത്

 സ്വർണ്ണക്കടത്ത്; ഇർഷാദിൻ്റെ മാതാവ് രഹസ്യ മൊഴി നൽകി
avatar image

NDR News

21 Aug 2022 09:14 AM

പേരാമ്പ്ര: ഇർഷാദ് വധക്കേസിൽ ഇർഷാദിൻ്റെ മാതാവ് പേരാമ്പ്ര ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നൽകി. സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയശേഷം മരിച്ചനിലയിൽ കണ്ടെത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദിന്റെ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ മാതാവ് കോഴിക്കുന്നുമ്മൽ വീട്ടിൽ നഫീസയാണ് രഹസ്യമൊഴി നൽകിയത്. സി.ആർ.പി.സി. 164 പ്രകാരമുള്ള രഹസ്യമൊഴിയാണ് ശനിയാഴ്ച വൈകീട്ടോടെ പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) മുൻസിഫ് മജിസ്‌ട്രേറ്റ് പി. നിജീഷ് കുമാറിന് മുമ്പാകെ നൽകിയത്. സീൽചെയ്ത കവറിൽ സൂക്ഷിക്കുന്ന മൊഴി കേസിന്റെ വിചാരണസമയത്ത് ഹാജരാക്കും.

       നേരത്തെ അറസ്റ്റിലായ മൂന്നുപേരെക്കൂടി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കഴിഞ്ഞദിവസം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. മേപ്പാടി റിപ്പൺ സ്വദേശികളായ നടുക്കകണ്ടി മുബഷീർ (28), ചിറക്കൽ ഹിബാസ് (30), വൈത്തിരി അംബേദ്കർ കോളനിയിൽ ശക്തിവേൽ (38) എന്നിവരെയാണ് അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിൽ ഇതുവരെ പത്ത് പ്രതികളാണ് അറസ്റ്റിലായത്. 

       പ്രധാന പ്രതികളായ കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ്, സഹോദരൻ ഷംനാദ്, നാലാംപ്രതി ഉനൈസ് എന്നിവരെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ പോലീസ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി പെരുവണ്ണാമൂഴി ഇൻസ്പെക്ടറുടെ അപേക്ഷപ്രകാരം പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി മൂന്നുപേർക്കും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ പാസ്‌പോർട്ട് റദ്ദാക്കാനും ബന്ധപ്പെട്ട അധികൃതർക്ക് പോലീസ് ശുപാർശ നൽകി. 

NDR News
21 Aug 2022 09:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents