എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തും ; ഭക്ഷ്യ മന്ത്രി
തിരുവനന്തപുരം ജില്ലയിലെ ഹരിത കർമ സേനാ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.
സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഹരിത കർമ സേനാ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കർമ സേന പ്രവർത്തകർ നാടിനു ചെയ്യുന്ന സേവനം വലുതാണെന്നും അവർക്കെത്ര പ്രതിഫലം നൽകിയാലും അധികമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ വിഭാഗങ്ങളിലുള്ള കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റു ദിവസങ്ങളിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ആളുകൾ കൂട്ടത്തോടെ എത്തുന്നത് റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.
ആദ്യഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ കഴിയൂ. പോർട്ടബിലിറ്റി സൗകര്യം ഉണ്ടാകില്ല. എന്നാൽ സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ സാധിക്കും. തുണി സഞ്ചി അടക്കം 14 ഇനങ്ങൾ ഓണക്കിറ്റിലുണ്ട്. മുളക്‌പൊടി, മഞ്ഞൾപ്പൊടി, ഏലയ്ക്ക, വെളിച്ചെണ്ണ, തേയില, ശർക്കരവരട്ടി / ചിപ്‌സ്, ഉണക്കലരി, പഞ്ചസാര, ചെറുപയർ, തുവരപ്പരിപ്പ്, ഉപ്പ് , കശുവണ്ടിപ്പരിപ്പ്, നെയ്യ്, എന്നിവയാണ് ഓണക്കിറ്റിലുള്ളത്.