മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി
‘ഓടിക്കുന്നത് ഒരു പെണ്ണല്ലേ, അവൾക്ക് കുറച്ച് അഹങ്കാരമുണ്ട്' എന്ന് പറഞ്ഞായിരുന്നു അതിക്രമം എന്നും പരാതിയിൽ പറയുന്നു.

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫിന് നേരെ ആശുപത്രിയിലെ വളണ്ടിയർ അതിക്രമം നടത്തിയെന്ന് പരാതിയിൽ പറയുന്നു.സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
ഡ്രൈവർ ദീപാ ജോസഫ് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആംബുലൻസിലെ സിലിണ്ടറിൽ നിന്ന് വളണ്ടിയർ ഓക്സിജൻ തുറന്നുവിട്ടതായും ഇവർ പരാതിയിൽ പറയുന്നു. ആംബുലൻസിലെ രോഗിയ്ക്ക് നൽകുന്ന ഓക്സിജൻ അളവ് മാറ്റിയത് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചു. ‘ഓടിക്കുന്നത് ഒരു പെണ്ണല്ലേ, അവൾക്ക് കുറച്ച് അഹങ്കാരമുണ്ട്. അതുകൊണ്ടാണ് ഓക്സിജൻ തുറന്നുവിട്ടതെ’ന്ന് വളണ്ടിയർ പറഞ്ഞതായി ദീപാ ജോസഫ് പറയുന്നു.
രണ്ടര വർഷമായി ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ദീപ.