പന്തിരിക്കര ഇർഷാദ് കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ലക്കിടി സ്വദേശി ശ്രീനാഥിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

പേരാമ്പ്ര: ഇർഷാദ് കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് ലക്കിടി സ്വദേശി ശ്രീനാഥിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇർഷാദിനെ തട്ടി കൊണ്ട് പോയ സംഘത്തിൽ നിർണായക കണ്ണിയാണ് ഇയാൾ. ഐപിസി 302 ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വർണ്ണ കടത്തു കൊലപാതക കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന.
ജൂലൈ 6ന് കാണാതായ ഇർഷാദിനെ പിന്നീട് തിക്കോടി കടപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ഇർഷാദിൻ്റെയാണെന്ന് സ്ഥിരീകരിച്ചത്. മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു.
ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരം ലഭിച്ചത്. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധന യിലാണ് ഇർഷാദിൻ്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്.