ആംബുലൻസിൻ്റെ വാതിൽ തുറക്കാനായില്ല; രോഗി ഉള്ളിൽ കുടുങ്ങി
പൂട്ട് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്

കോഴിക്കോട്: ആംബുലൻസിൻ്റെ വാതിൽ തുറക്കാൻ കഴിയാതെ രോഗി ഉള്ളിൽ കുടുങ്ങി. അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ പൂട്ട് വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയത്തിനുള്ളിൽ രോഗി മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി എസ്. പി. ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്.
സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതിലാണ് തുറക്കാൻ കഴിയാതെ വന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് കോയമോനെ സ്‌കൂട്ടറിടിച്ചത്. പരിക്കേറ്റ ഇയാളെ ആദ്യം ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയിലെ ഡോക്ടറടക്കമുള്ള ആംബുലന്‍സിലാണ് രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ മെഡിക്കല്‍ കോളേജിലെത്തി ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ പൂട്ട് വെട്ടിപ്പൊളിക്കുകയായിരുന്നു.
ചെറൂട്ടി റോഡില്‍ പി.കെ. സ്റ്റീലിലെ സെക്യൂരിറ്റിജീവനക്കാരനാണ് കോയമോന്‍. ഭാര്യ നഫീസ. സഹോദരങ്ങള്‍: എസ്.പി. ഹസ്സന്‍കോയ, എസ്.പി. കബീര്‍, എസ്.പി. അവറാന്‍കുട്ടി, എസ്.പി. നഫീസ, എസ്.പി. സിദ്ദിഖ്.