കൊച്ചി മെട്രോ രണ്ടാം ഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
പുതിയ പദ്ധതികൾ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ എസ്എൻ ജംക്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ കോട്ടയം - ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം - പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.
കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളു ണ്ടാക്കുമെന്നും പുതിയ പദ്ധതികൾ കേരളത്തിനുള്ള ഓണ സമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “കൊച്ചി മെട്രോയുടെ പുതിയ ഘട്ടം വരുന്നതോടെ നഗര ഗതാഗതം ശക്തമാകും. വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയും. “കേരളത്തിലെ ഗതാഗത പദ്ധതികൾക്കു കേന്ദ്രം വലിയ പ്രാധാന്യമാണു നൽകുന്നത്. കേരളത്തിന്റെ റെയിൽവേ കണക്റ്റിവിറ്റി പുതിയ നാഴികക്കല്ലിലെത്തി. തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി. ഇത് വിനോദ സഞ്ചാരത്തെ ശക്തിപ്പെടുത്തും. കേരളത്തിലുള്ള വിവിധ സംരംഭങ്ങൾക്കു മുദ്ര യോജന വഴി 70,000 കോടി രൂപയുടെ ധന സഹായം ലഭിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയുടെ അനന്തര നിർമാണ പ്രവർത്തനങ്ങൾ കൊച്ചിയെ അതിവേഗം വികസന ക്കുതിപ്പിലെത്തിക്കുകയാണ്. പുതിയ പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിയുടെ വികസനത്തിനു ദിശ നൽകും. വിമാനത്താവളം പോലെമെട്രോ സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം സ്റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിക്കും''- മോദി പറഞ്ഞു.