കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികൾ; പ്രധാനമന്ത്രി
ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സര്‍ക്കാരിന്റെ ഊന്നലിന്റെ ഉദാഹരണമാണ് ഐഎന്‍എസ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ കൊച്ചി കപ്പൽ ശാലയിൽ നടന്ന ചടങ്ങിൽ നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു മുതല്‍ക്കൂട്ടാകുമെന്നും വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 കോടി രൂപ ചിലവിട്ട് ഇന്ത്യയിൽ നിർമിച്ച ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണിത്. ഇതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പൽ നിർമിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറും. കമഡോർ വിദ്യാധർ ഹർകെയാണ് കപ്പലിന്റെ ചുമതല.
തുടർന്ന് കപ്പൽ അന്തിമഘട്ട പരീക്ഷണങ്ങൾക്ക് ഗോവയിലെ ഐഎൻഎസ് ഹാൻസ നേവൽ എയർ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും. പശ്ചിമ നാവിക കമാൻഡിനുകീഴിൽ ഒരുവർഷത്തോളം യുദ്ധവിമാനങ്ങൾ ടേക്‌ഓഫ് ചെയ്തും ലാൻഡ് ചെയ്തുമുള്ള പരീക്ഷണങ്ങൾ നടത്തുന്ന കപ്പൽ അടുത്തവർഷം നവംബറോടെ പൂർണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനാകും.