ഐഎൻഎസ് വിക്രാന്ത് ഇന്ന് കമ്മീഷൻ ചെയ്യും
ഇന്ന് കൊച്ചിൻ ഷിപ്പിയാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ന് മുതൽ സേനയുടെ ഭാഗമാവും. ഇന്ന് കൊച്ചിൻ ഷിപ്പിയാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, എംപിമാര്‍, എംഎല്‍എമാര്‍ അടക്കമുളളവര്‍ പങ്കെടുക്കും.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 കോടി രൂപ ചിലവിട്ട് ഇന്ത്യയിൽ നിർമിച്ച ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണിത്. ഇതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പൽ നിർമിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറും. കമഡോർ വിദ്യാധർ ഹർകെയാണ് കപ്പലിന്റെ ചുമതല.
തുടർന്ന് കപ്പൽ അന്തിമഘട്ട പരീക്ഷണങ്ങൾക്ക് ഗോവയിലെ ഐഎൻഎസ് ഹാൻസ നേവൽ എയർ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും. പശ്ചിമ നാവിക കമാൻഡിനുകീഴിൽ ഒരുവർഷത്തോളം യുദ്ധവിമാനങ്ങൾ ടേക്‌ഓഫ് ചെയ്തും ലാൻഡ് ചെയ്തുമുള്ള പരീക്ഷണങ്ങൾ നടത്തുന്ന കപ്പൽ അടുത്തവർഷം നവംബറോടെ പൂർണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനാകും.