ഓണത്തിരക്കിലമർന്ന് ബാലുശ്ശേരി അങ്ങാടി
വസ്ത്ര വ്യാപാര സ്ഥാപനങ്ങളാണ് തിരക്കിൽ മുമ്പിൽ
 
                        ബാലുശ്ശേരി :ഓണത്തിരക്കിലമർന്ന് വീർപ്പുമുട്ടുകയാണ് ബാലുശ്ശേരി നഗരം. കൊവിഡിന്റെ ആശങ്കകൾ ഒഴിഞ്ഞതോടെ ഓണക്കാലം ആഘോഷിക്കാനുള്ള തിരക്കിലാണ് ജനങ്ങൾ. കാലാവസ്ഥ പ്രചനങ്ങൾ തെറ്റിച്ച് രണ്ട് ദിവസം മഴ മാറിയതോടെ ജനങ്ങൾ ടൗണിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജനങ്ങൾ ഷോപ്പിംഗിനും മറ്റുമായി എത്തിയതോടെ നഗരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളാണ് തിരക്കിൽ മുമ്പിൽ .തിരക്ക് ഏറെയും റെഡിമെയ്ഡ് ഷോപ്പുകളിലാണ്.
ഓണത്തെ വരവേല്ക്കാൻ വൻ ഓഫറുകളുമായാണ് കച്ചവടക്കാർ ഉപഭോക്താക്കളെ മാടി വിളിക്കുന്നത്. ഇതിനിടയിൽ കട കാലിയാക്കൽ ബിസിനസ്സും തകൃതിയാണ്. സഹകരണ ഓണ ചന്തകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേ സമയം ഓണക്കാലമായതോടെ കലാലയങ്ങളും ആഘോഷത്തിന്റെ വഴിയിലാണ്. പൂ കച്ചവടക്കാരും ഇവിടെ സജീവമായി രംഗത്തുണ്ട്.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാത കടന്നുപോകുന്ന ബാലുശ്ശേരി ടൗൺ നേരത്തേ തന്നെ ഗതാഗതക്കുരുക്കിലാണ്. ഇടക്കാലത്ത് റോഡ് നവീകരണം വന്നപ്പോൾ മണിക്കൂറുകൾ നീളുന്ന ഗതാഗത തടസങ്ങൾ ഉണ്ടാകുമായിരുന്നു. സ്കൂൾ കോളജുകൾ വിടുമ്പോഴാണ് തിരക്ക് പാരമ്യത്തിലെത്തുന്നത്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            