യാത്രക്കാരെ വലച്ച് വടകരയിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്
വടകര - തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്
വടകര: അവിട്ടം നാളിൽ യാത്രക്കാരെ വലച്ച് വടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വടകര - തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവെച്ചത്.
വടകര - തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന വിടാര ബസിലെ ഡ്രൈവർ നിജിൽ, കണ്ടക്ടർ രസ്നേഷ് എന്നിവരാണ് മർദ്ദനത്തിനിരയായത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. വടകരയ്ക്കടുത്ത് അഴിയൂരിൽ വെച്ച് ഒരു സംഘം ആളുകൾ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.
ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്കേറ്റം പിന്നീട് കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ജീവനക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ജീവനക്കാരുടെ പരാതിയിൽ കേസ് എടുത്തതായി ചോമ്പാല പൊലീസ് പറഞ്ഞു. പ്രതികൾക്കായുള്ള അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

