യുവതിയുടെ കല്യാണം ക്ഷണിച്ചില്ല; വീടുകയറി തല്ലി സഹപാഠികൾ
സഹപാഠികളുമായിട്ടു പോലും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലത്രേ

ഇടുക്കി:വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അയൽവാസിയെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ഇടുക്കി മുളക് പാറയിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൈലാസം മുളകുപാറയിൽ മുരുകേശൻ(32), വിഷ്ണു(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മകളുടെ കല്യാണത്തിന് ക്ഷണിക്കാത്തതിൽ കലി പൂണ്ട് കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീടിന് നേരെയാണ് കഴിഞ്ഞ വ്യാഴാഴ്ച ആക്രമണ മുണ്ടായത്.
സേനന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സഹോദരങ്ങളായ മുരുകേഷനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചു തകർത്തു. സമീപവാസികളും സഹപാഠികളുമായിട്ടു പോലും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് യുവാക്കൾ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. സേനന്റെ ഭാര്യ ലീലയേയും മകൻ അഖിലിനേയും ഇവർ ആക്രമിച്ചു.
മകൻ അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല തടഞ്ഞു. ഇതോടെ ലീലക്കും മർദ്ദന മേൽക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചി രിക്കുകയാണ്.
കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഉടുമ്പൻചോല എസ്എച്ച്ഒ അബ്ദുൽ ഖനി, എഎസ്ഐ ബെന്നി, സിപിഒ ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.