ലഹരി വില്പനത്തർക്കം; വടകരയിൽ ഒരാൾക്ക് കുത്തേറ്റു
നാട്ടുകാരുടെ ഇടപെടൽമൂലം കൂടുതൽ പരിക്കില്ലാതെ രക്ഷപ്പെട്ടു
വടകര:മേമുണ്ട ചല്ലിവയലിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് പരിക്ക്. തർക്കത്തിനിടയിൽ കത്തിക്കുത്തിലാണ് മേമുണ്ട ചല്ലിവയൽ പുതിയോട്ടിൽ ഷെരീഫി(45) ന് കുത്തേറ്റത്. നെഞ്ചത്ത് കുത്തേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയോട്ടിൽ റഫീഖ്(42)ആണ് കുത്തിയത്.
സ്കൂട്ടറിൽ വരികയായിരുന്ന ഷെരീഫിനെ റഫീഖ് മാരുതി കാറിലെത്തി ഇടിച്ച് വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഷെരീഫിന്റെ പിതൃ സഹോദരിയുടെ മകനാണ് ഇയാൾ. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ നാട്ടുകാരുടെ ഇടപെടൽമൂലമാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. പ്രതി സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകർത്ത നിലയിലാണ്. കാർ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. റഫീഖ് ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
റഫീഖിന്റെ വീട്ടിൽ നിന്നും മറ്റൊരു വീട്ടിൽ നിന്നുമായി മാസങ്ങൾക്ക് മുമ്പ് 3000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടിയിരുന്നു. പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന വിവരം എക്‌സൈസിന് നൽകിയത് ഷെരീഫാണെന്ന് ആരോപിച്ചാണ് അക്രമം. ഇതിന്റെ പേരിൽ ഇരുവരും നേരത്തേ തർക്കമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടിനെശച്ചാല്ലിയും തർക്കമുള്ളതായി പറയുന്നു. ഷെരീഫിന്റെ മകൻ പ്രതിയുടെ വീട്ടിൽ കയറി അക്രമം നടത്തിയതായും പരാതിയുണ്ട്.

