പാലേരിമാണിക്യത്തിന്റെ കഥാകാരൻ ടി പി രാജീവൻ വിടവാങ്ങി
വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം.

കോഴിക്കോട് : പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. 63 വയസായിരുന്നു. വൃക്ക - കരൾ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം.
1959-ൽ കോഴിക്കോട് പാലേരിയിലാണ് ടി പി രാജീവന്റെ ജനനം. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛൻറെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. കാലിക്കറ്റ് സർവകലാശാലയിലെ ജീവനക്കാരനായിരുന്ന ടി പി രാജീവൻ പിന്നീട് വിആർഎസ് എടുത്ത് എഴുത്തിലേക്ക് തിരിയുകയായിരുന്നു. 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ' എന്ന നോവൽ അതേ പേരിലും 'കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും ' എന്ന കൃതി 'ഞാൻ ' എന്ന പേരിലും സിനിമയായിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ടി പി രാജീവൻ എഴുതിയിരുന്നു. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നത്.
വാതില്‍, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം മുതലായവയാണ് കവിതാസമാഹാരങ്ങള്‍. പുറപ്പെട്ടുപോകുന്ന വാക്ക് എന്ന പേരില്‍ ഒരു യാത്രാ വിവരണവും അതേ ആകാശം അതേ ഭൂമി എന്ന പേരില്‍ ഒരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
രാവിലെ 9 മുതല്‍ 11 വരെ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പി ആര്‍ സാധന. മക്കള്‍: ശ്രീദേവി, പാര്‍വതി.