കോഴിക്കോട്ട് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
ഡ്രൈവറുടെ ലൈസൻസ് സസപെൻഡ് ചെയ്തു
കൊയിലാണ്ടി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചിന്നൂസ് ബസിന്റെ ഡ്രൈവര്‍ വടകര സ്വദേശി ബൈജുവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസ്സിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒയ്ക്ക് കത്ത് നല്‍കി.
കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് എംവിഡി നടപടി സ്വീകരിച്ചത്.
വടകര - കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളാണ് ദേശീയ പാതയിലൂടെ മത്സരയോട്ടം നടത്തിയത്. മുന്‍പിലെ ബസ് വശം ചേര്‍ത്ത് നിർത്താതെ റോഡില്‍ നിർത്തി യാത്രക്കാരെയിറക്കുമ്പോൾ പിന്നാലെ വന്ന ചിന്നൂസ് ബസ് മുന്നിലെ ബസ്സിനെ ഇടത് വശത്ത് കൂടി മറികടക്കുകയായിരുന്നു. ഈ സമയം മുൻവശത്ത് നിർത്തിയ ബസ്സിൽ നിന്നിറങ്ങിയ യാത്രക്കാരി ചിന്നൂസ് ബസിന്റെ മുന്‍പില്‍പ്പെടുകയായിരുന്നു. യാത്രക്കാരി വേഗം പുറകോട്ട് മാറിയതിനാല്‍ അപകടം ഒഴിവായി. തുടർന്ന് പേടിച്ചു നിന്ന യാത്രക്കാരിയെ ഒപ്പം ഇറങ്ങിയവർ അവിടെ നിന്ന് മാറ്റുകയായിരുന്നു. ഇരു ബസുകളും ഉടൻ യാത്ര തുടരുകയും ചെയ്തു.

