ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവ ചത്ത നിലയിൽ
പരിക്കിൽ നിന്നുള്ള അണുബാധയാകാം മരണ കാരണമെന്നാണ് പ്രഥമിക നിഗമനം

വയനാട്: വാകേരിയില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. വ്യാഴാഴ്ച ഗാന്ധി നഗറില്‍ അവശനിലയില്‍ കണ്ടെത്തിയ ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയെയാണ് ചത്തത്. പരിക്കിൽ നിന്നുള്ള അണുബാധയാകാം മരണ കാരണമെന്നാണ് പ്രഥമിക നിഗമനം. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്ന് ദിവസമായി വാകേരി ഗാന്ധിനഗറിലെ ജനങ്ങള്‍ കടുവ ഭീതിയിലായിരുന്നു. വ്യഴാഴ്ച രാവിലെയോടെയാണ് വലത് കാലിന് ഗുരുതര പരിക്കുമായി റോഡരികില്‍ കടുവയെ കണ്ടെത്തിയത്. തുടർന്ന് കടുവയെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നാലെ മയക്കുവെടി വെക്കാനുള്ള വനം വകുപ്പിന്റെ നീക്കവും വിഫലമായി. ഇതിന് പിന്നാലെ ഇന്ന് രാവിലെ നാരായണപുരം എസ്റ്റേറ്റിൽ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
വനത്തിനകത്ത് വന്യജീവികള്‍ തമ്മിലുണ്ടായ ആക്രമണങ്ങളിലാകാം കടുവയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ: അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം സംസ്‌കരിക്കും.