പാമ്പ് ശല്യത്തിന് പരിഹാരം തേടി പിഞ്ചു ബാലിക മേപ്പയൂർ പഞ്ചായത്ത് ഓഫീസിൽ
അവശ്യം വേണ്ട സൗകര്യങ്ങൾ അംഗൻവാടിക്കില്ല

മേപ്പയ്യൂർ: അങ്കണവാടിയിലെ പാമ്പ് ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പിഞ്ചുബാലിക നിവേദനവുമായി മേപ്പയൂർ പഞ്ചായത്ത് ഓഫീസിൽ എത്തി. എന്നും രാവിലെ കുളിച്ചൊരുങ്ങി അംഗൻവാടിയിലേക്ക് പോകുന്ന ഫാത്തിമ ഇൻഷ ചൊവ്വാഴ്ച അമ്മമാരുടെ കൂടെയാണ് പഞ്ചായത്ത് ഓഫീസ് പരാതി പറയാൻ എത്തിയത്. ഇൻഷ മോൾ പഠിക്കുന്ന പതിനഞ്ചാം വാർഡിൽപ്പെട്ട പാവട്ടു കണ്ടി മുക്കിലെ അംഗൻവാടി മുറ്റത്തു നിന്ന് തിങ്കളാഴ്ച വലിയൊരു മൂർഖൻ പാമ്പിനെ പിടിച്ചിരുന്നു. ഭാഗ്യത്തിനാണ് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടത്. പാമ്പ് ശല്യത്തിന്റെ ഭീതിയിലാണ് ഈ അംഗൻവാടി നില നിൽക്കുന്നത്. പരിസര പ്രദേശങ്ങളെല്ലാം കാർഡ് മൂടിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ ഇനിയും പാമ്പ് വരാൻ സാധ്യതയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗൻവാടിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി പാമ്പ് ശല്യത്തിൽ നിന്നും രക്ഷ പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാൻ എത്തിയത്. ഇവിടെ ആവശ്യത്തിന് സൗകര്യമോ സ്വന്തമായി കിണറോ ഇല്ല. 35 വർഷം മുമ്പ് നിർമ്മിച്ച അംഗൻവാടി കെട്ടിടം ജീർണാവസ്ഥയിൽ ആണെന്ന് പഞ്ചായത്ത് പ്രസിഡണ്ടിനെ അറിയിക്കാൻ കൂടിയാണ് ഇൻഷാ മോൾ ഓഫീസിൽ എത്തിയത്. പ്രസിഡണ്ടും സ്ഥലം മെമ്പറുമായ കെ ടി രാജന് അവൾ നിവേദനം നൽകി.
പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ശ്രമം നടത്തുമെന്ന് പ്രസിഡണ്ട് കൂടെയുണ്ടായിരുന്നവർക്ക് ഉറപ്പു നൽകി.കുട്ടിയെ കൂട്ടിക്കൊണ്ടു വരാൻ അംഗനവാടിയിൽ പോയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്. ഉടൻ മേപ്പയൂർ പോലീസിൽ വിവരമറിയിച്ചു. പോലീസ് വിളിച്ചതനുസരിച്ച് പെരുവണ്ണാമുഴി വനപാലകരുടെ പാമ്പു പിടുത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് എത്തിയാണ് മൂർഖൻ പറമ്പിൽ പിടിച്ച് താൽക്കാലികമായി കുട്ടികളെ രക്ഷപ്പെടുത്തിയത്.