പേരാമ്പ്രയിൽ പെട്രോൾ പമ്പിന് കോഴ വാങ്ങിയ ബിജെപി നേതാക്കൾക്കെതിരെ നടപടി
അഞ്ച് പ്രവർത്തകരെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി

പേരാമ്പ്ര: പെട്രോൾ പമ്പ് അനുവദിക്കുന്നതിന് ഉടമയിൽ നിന്ന് കോഴ വാങ്ങിയ ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറിയേയും വൈസ് പ്രസിഡൻറിനേയും സസ്പെൻറ് ചെയ്തു. പേരാമ്പ്ര കല്ലോടിനടുത്ത് നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിനെതിരായ ബഹുജന പ്രതിഷേധം അവസാനിപ്പിക്കാൻ ബിജെപി മുൻ നേതാവും പെട്രോൾ പമ്പുടമയുമായ പ്രജീഷ് പാലേരിയിൽ നിന്നും പ്രാദേശിക ബിജെപി നേതാക്കൾ ഒരുലക്ഷത്തി പതിനായിരം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ പ്രജീഷ് കേന്ദ്ര നേതാക്കൾക്കും സംസ്ഥാന പ്രസിഡൻറിനും പരാതി നൽകിയിരുന്നു. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ, വൈസ് പ്രസിഡൻറ് ശ്രീജിത് എന്നിവരെ അന്വേഷണ വിധേയമായാണ് സസ്പെൻറ് ചെയ്തത്. നേതാക്കൾ പണം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പ്രജീഷ് പുറത്ത് വിട്ടിരുന്നു. ഇതിനെച്ചൊല്ലി പേരാമ്പ്രയിൽ ചേർന്ന ബിജെപി ബൂത്ത് ഭാരവാഹികളുടെ യോഗത്തിൽ കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കോർ കമ്മറ്റി യോഗം തീരുമാനിച്ചത്. യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ അഞ്ച് പ്രവർത്തകരെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
യോഗത്തിനിടയുണ്ടായ കയ്യാങ്കളിയിൽ അഞ്ച് പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ മണ്ഡലം പ്രസിഡൻറിനെതിരെയും പരാതിയുയർന്നിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. മണ്ഡലം കമ്മറ്റി പിരിച്ചു വിടണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. പാർട്ടിക്ക് നാണക്കേടായ സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. മണ്ഡലം പ്രസിഡൻറിനെ സംരക്ഷിക്കുന്ന നിലപാട് ജില്ലാ നേതൃത്വം സ്വീകരിച്ചുവെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.