ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടയ്ക്കാൻ സാധ്യത
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് നടപടി

മൂന്നാർ: ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് നടപടി. പുതുതായി പിറന്ന വരയാട്ടിൻ കുട്ടികളെ കണ്ടെത്തിയതോടെ ഇരവികുളം ദേശീയോധ്യാനത്തിൽ പതിവിലും നേരത്തേ സന്ദർശക വിലക്ക് ഏർപ്പെടുത്താനാണ് സാധ്യത.
ഉദ്യാനത്തിൽ മൂന്നു വരയാട്ടിൽ കുട്ടികളെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിയ്ക്കായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ എന്നിവർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തു നൽകിയിട്ടുണ്ട്.
സാധാരണ ഗതിയിൽ ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് വരയാടുകളുടെ പ്രജനനകാലം. ഇത് കണക്കിലെടുത്ത് ഈ മാസങ്ങളിൽ ഉദ്യാനത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്താറുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 25 കുട്ടികളുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വരയാടിൻ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രജനനകാലം അവസാനിക്കുന്നതോടെ ഏപ്രിൽ മാസത്തിൽ പാർക്ക് വീണ്ടും തുറക്കും.