ആറ് മാസം മുൻപ് കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തി
ഗോവയിലെ പനാജിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

കോഴിക്കോട് : മേപ്പയ്യൂരിൽ നിന്ന് ആറ് മാസം മുൻപ് കാണാതായ പ്രവാസിയായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ദീപക് ഇപ്പോൾ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്.
ദീപക് ആണെന്ന് കരുതി പെരുവണ്ണാമൂഴി സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിൻ്റെ മൃതദേഹം സംസ്കരിച്ചിരുന്നു. ദീപക്കിന്റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിക്കുകയായിരുന്നു. ദീപക്കിന്റെ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിൽ മൃതദേഹം ഇര്‍ഷാദിന്റേതെന്ന് തിരിച്ചറിയുകയായിരുന്നു.
എറണാകുളത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദീപക്കിന്‍റെ മൊബൈല്‍ ഫോണ്‍ അവസാനമായി കോഴിക്കോട് മാവൂര്‍ റോഡില്‍ വെച്ച് ഓഫായതായി സൈബര്‍ സെല്ലിന്‍റെ പരിശോധനയില്‍ വ്യക്തമായിരുന്നു. ദീപക്കിന്‍റെ വിദേശത്തുള്ള ചില ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചിരുന്നു. മുമ്പ് വിദേശത്ത് ചില കേസുകളില്‍ പെട്ട് ദീപക് ജയിലില്‍ കിടന്നതായും അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ദീപക് ഗോവയിലുണ്ടെന്ന് വ്യക്തമായത്.